ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യചരിത്രം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭകാലത്ത് പരപ്പനാട്ട് രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ ഗ്രാമം എന്നറിയുന്നു. “മുന്നിയൂര്‍ മുക്കാലിവട്ടം” എന്ന് പഴമക്കാര്‍ ഓമനപ്പേര്‍ വിളിക്കുന്ന ഈ ഗ്രാമത്തിനെ ചുറ്റിക്കൊണ്ട് കടലുണ്ടിപ്പുഴയും, കിഴക്കന്‍ തോടും ഒഴുകുന്നതിനാല്‍ ജലസമൃദ്ധിയിലും കൃഷിയിടങ്ങളുടെ ഫലഭൂയിഷ്ഠതയിലും ഇവിടം ഇന്നും സമ്പന്നമാണ്. അതുകൊണ്ടു തന്നെ ഈ ഗ്രാമത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ തായ് വേരുകള്‍ ചെന്നത്തിനില്‍ക്കുന്നത് കാര്‍ഷിക സംസ്കാരത്തിലാണ്. മുന്‍കാലത്ത് വെളിമുക്ക് അംശവും മൂന്നിയൂര്‍ അംശവും ചേര്‍ന്നതായിരുന്നു ഈ പഞ്ചായത്തുപ്രദേശം. എന്നാല്‍ പിന്നീട് വെളിമുക്കിനെ തേഞ്ഞിപ്പലവുമായി കൂട്ടിച്ചേര്‍ത്തു. കുറെക്കാലത്തിനു ശേഷം വെളിമുക്കും കൊടക്കാടിന്റെ ചില ഭാഗങ്ങളും ചേര്‍ത്ത് ഒരു അംശമാക്കി. അതിനും ശേഷമാണ് ഇന്നത്തെ രൂപത്തിലുള്ള മൂന്നിയൂര്‍ പഞ്ചായത്ത് രൂപം കൊള്ളുന്നത്. പടിഞ്ഞാറും തെക്കും പഞ്ചായത്തിനതിരിടുന്ന കടലുണ്ടിപ്പുഴ പഞ്ചായത്തിന്റെ ഗതകാല സമൃദ്ധിയുടെ നട്ടെല്ലായിരുന്നു. ഇവിടെ നിന്ന് ചങ്ങാടങ്ങളിലും വഞ്ചികളിലുമായി കയറ്റിയയച്ചിരുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഒരുകാലത്ത് ഈ ഗ്രാമത്തിന്റെ സമൃദ്ധിയുടെ ജീവസ്രോതസ്സായിരുന്നു. വടക്കന്‍ പാട്ടുകളിലും നാടോടിപ്പാട്ടുകളിലും വരെ ഇടം നേടിയ ചേളാപുരത്തങ്ങാടിയാണ് പില്‍ക്കാലത്ത് ചേളാരിയായി മാറിയത്. പഞ്ചായത്തിന്റെ ഗതകാല വാണിജ്യസംസ്കാരത്തിന്റെ ബാക്കിപത്രമായി ചേളാപുരം ആഴ്ചചന്ത ഇന്നും നിലനില്‍ക്കുന്നു. നാനാദേശത്തുനിന്നും ആളുകളെത്തിയിരുന്ന ഒരു വലിയ കാര്‍ഷിക-കാലിച്ചന്തയായിരുന്നു ചേളാപുരം ചന്ത. വിഖ്യാതമായ കാളപൂട്ടുമത്സരങ്ങള്‍ നടന്നുവന്നിരുന്ന പ്രദേശമാണ് ചെര്‍ന്നൂര്‍. “ചേറിനൂരുക” എന്ന പ്രയോഗമാണ് കാലം കൈമാറി വന്നപ്പോള്‍ “ചെര്ന്നൂ”രായതെന്നു പഴമക്കാര്‍ പറയുന്നു. എ.ഡി ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന വെളിമുക്ക് സുബ്രഹ്മണ്യക്ഷേത്രത്തോടനുബന്ധിച്ച് പുരാതനകാലത്ത് ധാരാളം ബ്രാഹ്മണകുടുംബങ്ങള്‍ അധിവസിച്ചിരുന്നു. കല്യാണ(വേളി)ങ്ങള്‍ നടക്കുന്നതിനു പ്രസിദ്ധമായിരുന്ന ഈ ക്ഷേത്രത്തിലേക്ക് ദൂരെ ദിക്കില്‍ നിന്നുപോലും ആളുകളെത്തിയിരുന്നു. അങ്ങനെ ലഭിച്ച “വേളിമുക്ക്” എന്ന പേര് കാലാന്തരത്തില്‍ വെളിമുക്ക് എന്നായി മാറിയതാണെന്ന് പറയപ്പെടുന്നു. ഏറെ പ്രാചീനമായ ധാരാളം ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്. ഏതാണ്ട് രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള വെളിമുക്ക് സുബ്രഹ്മണ്യക്ഷേത്രം, 500-ലധികം വര്‍ഷം പഴക്കമുള്ള കളിയാട്ടക്കാവ്, നൂറ്റാണ്ടുകളുടെ പഴക്കം അവകാശപ്പെടാവുന്ന പാപ്പന്നൂര്‍ കാട്ടുവാച്ചിറ ക്ഷേത്രങ്ങളും, ഏറെ പഴമയും പ്രാധാന്യവുമുള്ള മുട്ടിച്ചിറ ജുമാ മസ്ജിദ്, ആലിന്‍ചുവട് ഒടുങ്ങാട്ടുചിറ ജുമാമസ്ജിദ്, വെളിമുക്ക് ജുമാമസ്ജിദ് എന്നീ മുസ്ളീം ദേവാലയങ്ങളും മേല്‍പ്പറഞ്ഞ പ്രസ്താവനയെ സാധൂകരിക്കുന്നു. മൂന്നിയൂരിന്റെ ചരിത്രത്തില്‍ ചോരകൊണ്ട് എഴുതപ്പെട്ട അധ്യായമാണ് മുട്ടിച്ചിറ പള്ളിയുമായി ബന്ധപ്പെട്ട ശുഹദാക്കളുടേത്. ഇത് മുട്ടിച്ചിറ പള്ളിയില്‍വെച്ച് ബ്രിട്ടീഷ് പോലീസുമായുണ്ടായ ഏറ്റുമുട്ടലിലും അതോടനുബന്ധിച്ച് 11 പേരുടെ കുരുതിക്കുമിടവരുത്തിയ സംഭവത്തിലെ ഇരകളായിരുന്നു അവര്‍. 1841 നവംബര്‍ 13-നു നടന്ന ഈ സംഭവത്തിന്റെ ദു:ഖസ്മരണക്കു മുന്നില്‍ മുട്ടിച്ചിറ പള്ളിയില്‍ ഇന്നും ശുഹദാക്കളുടെ പേരിലുള്ള നേര്‍ച്ച ആണ്ടുതോറും നടത്തിവരുന്നു. ഈ നേര്‍ച്ചയോടനുബന്ധിച്ച് ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ വന്നത്തുന്നു. പ്രാദേശികമായി ആവേശപൂര്‍വ്വം നടത്തുന്ന മതപരമായ ഉല്‍സവങ്ങളുമേറെയുണ്ട്. ഒരു സാമൂഹ്യോത്സവമായിരുന്നു വെളിമുക്ക് ചാലിയിലെ “മീന്‍നായാട്ട്”. ഇന്നു വ്യത്യസ്ത തിരക്കുകള്‍ക്കിടയില്‍ അത് ഏതാണ്ട് കൈമോശം വന്നതായി പറയാം. മലബാറിന്റെ രാഷ്ട്രീയഭൂപടത്തില്‍ ചെഞ്ചാരയില്‍ മുക്കിയെഴുതിയ ഒരധ്യായമാണ് 1921-ലെ കലാപം. ഖിലാഫത്തു പ്രസ്ഥാനത്തിന്റെയും ബ്രിട്ടീഷ് പട്ടാളക്കാരന്റെ തോക്കിനു നേരെ നെഞ്ചു വിരിച്ചുനിന്നു പോരാടിയവരുടെയും മുന്നണിയില്‍ തന്നെ ഈ ഗ്രാമത്തില്‍ നിന്നുള്ള നിരവധി പേരുണ്ടായിരുന്നു. ഈ ദുരന്തത്തിന്റെ കുരുതിക്കളത്തില്‍ പോരാടി വീണവര്‍, തൂക്കിലേറ്റപ്പെട്ടവര്‍, നാടുകടത്തപ്പെട്ടവര്‍ അങ്ങനെ അസംഖ്യം ദേശസ്നേഹികളുടെ കര്‍മ്മസാക്ഷ്യം ഈ മണ്ണിനു പറയാനുണ്ട്. സമരമുഖത്ത് പങ്കെടുത്ത വെളിമുക്കിലെ അവറാന്‍കുട്ടി മാസ്റ്റര്‍ ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലിനിടയില്‍ വെടികൊള്ളാതെ മുടിനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. അതുപോലെ തന്നെ വെള്ളപ്പട്ടാളം വെടിവയ്ക്കാന്‍ നിറുത്തിയിരുന്ന സ്ഥലത്തുനിന്നും തന്ത്രപരമായി രക്ഷപ്പെട്ട ചെര്‍ന്നൂരിലെ പൌരപ്രമുഖരായ വലീലത്ത് മൊയ്തീന്‍ഹാജി, മുള്ളുങ്ങല്‍ സെയ്താലി, ഖാദര്‍ സാഹിബ്, ചെനാത്ത് കമ്മുക്കുട്ടി, മമ്പിളിപ്പട്ട് മമ്മതു, മതാരിപോക്കര്‍ (ഇദ്ദേഹം ബല്ലപാരി ജയിലില്‍ തടവില്‍ കിടന്നു), മതാരി അഹമ്മദ് കുട്ടി തുടങ്ങി നിരവധി പേര്‍ ഇനിയും ഈ പട്ടികയിലുണ്ട്. താമ്രപത്രം നേടിയ ചന്ദ്രത്തില്‍ ദാമോദരന്‍ നായര്‍, നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ഐ.എന്‍.എ ഭടനായിരുന്ന അരിമ്പ്രനെച്ചിങ്ങാട്ട് നാരായണനുണ്ണിനായര്‍ തുടങ്ങി എത്രയെത്ര പോരാളികള്‍ ഇനിയുമുണ്ട്. 1921-ലെ മലബാര്‍ കലാപമെന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ ചില സാമൂഹ്യവിരുദ്ധര്‍ നിലവിട്ട് പെരുമാറിയ ഒറ്റപ്പെട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അക്കാലത്ത് കാളികാവ് ഭാഗത്തു നിന്നുപോലുമുള്ള ചില ഹിന്ദുക്കള്‍ അഭയം തേടിയത് ചെര്‍ന്നൂരിലെ ഒരു പ്രമുഖ മുസ്ളീം തറവാട്ടിലായിരുന്നു. ഏറക്കോട് പഴയ തറവാടാണ് ഇത്തരത്തില്‍ സാമുദായിക സൌഹാര്‍ദ്ദത്തിനു ഉത്തമമാതൃകയായ കുടുംബം. ഇവിടെ തമ്പടിച്ച ഹൈന്ദവ സഹോദരന്‍മാര്‍ക്ക് ആഴ്ചകളോളം മുളളുങ്ങല്‍ അഹ്ദ് സാഹിബ് ആതിഥേയത്വം നല്‍കി സംരക്ഷിച്ചുവെന്നത് എക്കാലവും സ്മരിക്കപ്പെടേണ്ടതാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരചരമം പ്രാപിച്ച പഴശ്ശിരാജാവിന്റെ പടയാളിയെന്ന് കരുതപ്പെടുന്ന പോക്കര്‍മൂപ്പന്റെ അറുത്തെടുത്ത തലഭാഗം മറവു ചെയ്തിരിക്കുന്നത് ആലിന്‍ചുവട് ഒടുങ്ങാട്ട് ചിറപ്പള്ളി ശ്മശാനത്തിലാണ്. കേരളരാഷ്ട്രീയ ചരിത്രത്തില്‍ വിപ്ളവകരമായ കുതിച്ചുകയറ്റമുണ്ടാക്കിയ ഭൂപരിഷ്കരണനിയമം ഈ പഞ്ചായത്തിലും ആവേശത്തിന്റെ തീപ്പൊരി വിതറി. മിച്ചഭൂമി പിടിച്ചെടുത്ത് വിതരണം നടത്തിക്കിട്ടുന്നതിനു വേണ്ടി ചേളാരിയില്‍ നടന്ന രൂക്ഷമായ മിച്ചഭൂമിസമരം ശ്രദ്ധേയമായ സംഭവമാണ്. തല്‍ഫലമായി 100 ഏക്കറിലധികം മിച്ചഭൂമി ഭൂരഹിതര്‍ക്ക് ലഭിക്കുന്നതിന് വഴിയൊരുക്കപ്പെട്ടു. ഭൂരിഭാഗം വരുന്ന ഭൂമിയും കൈവശത്തിലാക്കിവച്ചിരുന്ന ജന്മിമാരില്‍ നിന്നും അതോടെ കൃഷിഭൂമി കര്‍ഷകരിലേക്കെത്തി. ഗതാഗതരംഗത്ത് ഈ ഗ്രാമം ശ്രദ്ധേയമായ മുന്നറ്റമുണ്ടാക്കിയിട്ടുണ്ട്. പാറക്കടവ് പുഴയോരത്ത് ചെന്നവസാനിക്കുന്ന റോഡ് ടിപ്പുവിന്റെ പീരങ്കിപ്പടക്ക് വഴിയൊരുക്കാനായി ഉണ്ടാക്കിയതായിരുന്നു. ടിപ്പുവിന്റെ പടയോട്ടത്തിന്റെ സ്മരണകളായ തുരങ്കങ്ങളുടെ അവശിഷ്ടങ്ങള്‍ പാറക്കടവ് ഭാഗത്ത് ഇപ്പോഴും കാണാം. 1957-ല്‍ ഉദ്ഘാടനം ചെയ്ത മണ്ണത്താംപാറ അണക്കെട്ട് പഞ്ചായത്തിന്റെ കാര്‍ഷിക വികസനരംഗത്ത് ഒരു നാഴികക്കല്ലായിരുന്നു.
കാര്‍ഷികചരിത്രം
മൂന്നിയൂര്‍ പഞ്ചായത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറും ഭാഗങ്ങള്‍ കിഴക്കന്‍തോട്, കടലുണ്ടിപുഴ എന്നിവയാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതിനാല്‍ പണ്ടുമുതല്‍ തന്നെ കാര്‍ഷിക മേഖലയ്ക്കു ഈ പ്രദേശത്ത് വമ്പിച്ച പ്രാധാന്യമാണുള്ളത്. 15 പ്രധാന പാടശേഖരങ്ങളിലായി 610 ഹെക്ടര്‍ നെല്‍വയലും, ബാക്കി 1116 ഹെക്ടര്‍ പുരയിടവും 1975-നു മുമ്പുവരെ പൂര്‍ണ്ണമായും വിനിയോഗിക്കപ്പെട്ടിരുന്നു. പഞ്ചായത്തിലെ 90 ശതമാനം ജനങ്ങളും നെല്‍കൃഷിയും പരമ്പരാഗത പറമ്പുകൃഷിയും മുഖ്യ ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചവരായിരുന്നു. കൃഷിഭൂമിയുടെ ജന്മാവകാശം സവര്‍ണ്ണജന്മിമാരുടെ കൈകളില്‍ മാത്രമായിരുന്നു. കൃഷിഭൂമിയുടെ ജന്മാവകാശം മുഖ്യമായും പരപ്പനാട്, പാപ്പനൂര്‍, ചെറമംഗലം എന്നീ കോവിലകങ്ങളിലും, നഹമാരുടെ കുടുംബങ്ങളിലും ഒതുങ്ങി. ഭൂപരിഷ്കരണ നിയമം നടപ്പിലായതിനെ തുടര്‍ന്നു മാത്രമാണ് കര്‍ഷക കുടിയാന്‍മാര്‍ക്ക് കൃഷിഭൂമിയുടെ ജന്മം ലഭിച്ചത്. ഒട്ടേറെ ഭൂരഹിത കര്‍ഷകര്‍ക്കു ചേളാരിയിലെ പൂതേരി തറവാട്ടില്‍ നിന്നുള്ള മിച്ചഭൂമിയും പതിച്ചുകിട്ടിയിട്ടുണ്ട്. വയലുകളില്‍ നാടന്‍ വിത്തിനങ്ങളും നാടന്‍ കാര്‍ഷികമുറകളും പ്രയോഗിച്ചിരുന്ന മുന്‍കാലങ്ങളില്‍ പരമാവധി വിള ഉല്‍പാദിപ്പിച്ചിരുന്നു. കാലിവളം ഉപയോഗിച്ചും കാലികളെ ഉപയോഗിച്ച് ഉഴുതുമായിരുന്നു കൃഷി നടന്നുവന്നിരുന്നത്. എല്ലാ വിഭാഗം ജനങ്ങളും കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടിരുന്നു. വയലുകളിലെ ഏക വിള നെല്‍കൃഷിമാത്രമായിരുന്നു. എന്നാല്‍ പറമ്പുകളിലെ ചെറിയ വീടുകളില്‍ വലിയ കൂട്ടുകുടുംബങ്ങള്‍ താമസിക്കുകയും ചുറ്റുമുള്ള വിശാലമായ സ്ഥലം കൃഷിയ്ക്ക് ഉപയോഗിക്കുകയും ചെയ്തു. നാടന്‍ കാര്‍ഷിക ഉല്പന്നങ്ങളായ പൂള, ഇഞ്ചി, മഞ്ഞള്‍, ചേമ്പ്, ചേന, കാച്ചില്‍, മധുരക്കിഴങ്ങ്, മുത്താറി, പയറുവര്‍ഗ്ഗങ്ങള്‍, ചാമ എന്നീ ഹ്രസ്വകാല വിളകളും, പച്ചമുളക്, തക്കാളി, വെണ്ട, തുടങ്ങിയവ ഇഞ്ചികൃഷിയ്ക്ക് ഇടവിളയായും ധാരാളമായി ഉല്‍പാദിപ്പിച്ചിരുന്നു. ചക്ക, മാങ്ങ, നെല്ലിക്ക, പുളി തുടങ്ങിയവ പറമ്പുകളില്‍ നിന്നും സുലഭമായി ലഭിച്ചിരുന്നു. ചക്ക, മാങ്ങ തുടങ്ങിയവ കയറ്റുമതി ചെയ്തിരുന്നു.
വിദ്യാഭ്യാസ സാംസ്കാരിക ചരിത്രം
വിഖ്യാതമായ കാളപൂട്ടുമത്സരങ്ങള്‍ നടന്നുവന്നിരുന്ന പ്രദേശമാണ് ചെര്‍ന്നൂര്‍. “ചേറിനൂരുക” എന്ന പ്രയോഗമാണ് കാലം കൈമാറി വന്നപ്പോള്‍ “ചെര്ന്നൂ”രായതെന്നു പഴമക്കാര്‍ പറയുന്നു. എ.ഡി ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന വെളിമുക്ക് സുബ്രഹ്മണ്യക്ഷേത്രത്തോടനുബന്ധിച്ച് പുരാതനകാലത്ത് ധാരാളം ബ്രാഹ്മണകുടുംബങ്ങള്‍ അധിവസിച്ചിരുന്നു. കല്യാണ(വേളി)ങ്ങള്‍ നടക്കുന്നതിനു പ്രസിദ്ധമായിരുന്ന ഈ ക്ഷേത്രത്തിലേക്ക് ദൂരെ ദിക്കില്‍ നിന്നുപോലും ആളുകളെത്തിയിരുന്നു. അങ്ങിനെ ലഭിച്ച “വേളിമുക്ക്” എന്ന പേര് കാലാന്തരത്തില്‍ വെളിമുക്ക് എന്നായി മാറിയതാണെന്ന് പറയപ്പെടുന്നു. ഏറെ പ്രാചീനമായ ധാരാളം ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്. ഏതാണ്ട് രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള വെളിമുക്ക് സുബ്രഹ്മണ്യക്ഷേത്രം, 500-ലധികം വര്‍ഷം പഴക്കമുള്ള കളിയാട്ടക്കാവ്, നൂറ്റാണ്ടുകളുടെ പഴക്കം അവകാശപ്പെടാവുന്ന പാപ്പന്നൂര്‍ കാട്ടുവാച്ചിറ ക്ഷേത്രങ്ങളും, ഏറെ പഴമയും പ്രാധാന്യവുമുള്ള മുട്ടിച്ചിറ ജുമാ മസ്ജിദ്, ആലിന്‍ചുവട് ഒടുങ്ങാട്ടുചിറ ജുമാമസ്ജിദ്, വെളിമുക്ക് ജുമാമസ്ജിദ് എന്നീ മുസ്ളീം ദേവാലയങ്ങളും മേല്‍പ്പറഞ്ഞ പ്രസ്താവനയെ സാധൂകരിക്കുന്നു. ഉദാത്തമായ മാനുഷികബോധത്തിന്റെ ഉത്തുംഗതയില്‍ നിന്നാണ് സംസ്കാരം ഉരുത്തിരിയേണ്ടതെങ്കില്‍ ആ അര്‍ത്ഥത്തിലുള്ള തിരിച്ചറിവും പ്രതിബദ്ധതയും ഏതാണ്ടൊരളവുവരെ മൂന്നിയൂരിനുമുണ്ടായിരുന്നു. അതുകൊണ്ടാവാം മുന്നയൂര്‍ (മുന്നില്‍ നില്‍ക്കുന്ന ദേശം) എന്ന പേര് രൂപാന്തരപ്പെട്ട് മൂന്നിയൂര്‍ ഉണ്ടായതെന്ന് പഴമക്കാര്‍ പറയുന്നു. സമ്പന്ന-ജന്മി-ഭൂപ്രഭു വിഭാഗങ്ങള്‍ക്കെതിരെ പോരാടിയ അടിസ്ഥാനവര്‍ഗ്ഗത്തിന്റേയും ഖിലാഫത്തുപ്രസ്ഥാനം, 1921-ലെ കലാപം, സ്വാതന്ത്ര്യസമര പ്രസ്ഥാനം എന്നിവയിലെല്ലാം അണിചേര്‍ന്നു പോരാടിയവരുടേയും ചെറുത്തുനില്‍പ്പിന്റെ ചരിത്രവും ഈ ഗ്രാമത്തിനു പറയാനുണ്ട്. ഇന്ന് ഗ്രാമസംസ്കാരം നാഗരികതയുടെ പാതയിലേക്ക് അനുക്രമം നീങ്ങിക്കൊണ്ടിരിക്കുന്നു. തത്ഫലമായി ഗ്രാമീണ കമ്പോള രംഗത്തുണ്ടായ ഉപഭോഗസംസ്കാരവും ഉല്‍പാദന മാന്ദ്യവും സാംസ്കാരികരംഗത്തും പ്രതിഫലിക്കുന്നു. പഞ്ചായത്തിലെ ജനസംഖ്യയില്‍ ഭൂരിപക്ഷം മുസ്ളീങ്ങളാണ്. ഹിന്ദുമതവിശ്വാസികളും ഏറെയുണ്ട്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളുമെല്ലാം ഉണ്ടെങ്കിലും മതപരമോ രാഷ്ട്രീയമോ ആയ സംഘര്‍ഷങ്ങള്‍ ഇവിടെ തീര്‍ത്തും കുറവാണെന്ന് അഭിമാനപൂര്‍വ്വം പറയാം. വിദ്യാഭ്യാസരംഗത്തേക്ക് ഗ്രാമം കാലെടുത്തു വയ്ക്കുന്നത് എഴുത്തുപള്ളികളിലൂടെയാണ്. വെളിമുക്ക്്, ആലുങ്ങല്‍, ചാലില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്നു വന്നിരുന്ന എഴുത്തുപള്ളികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഹിന്ദുമത വിഭാഗക്കാരായിരുന്നുവെങ്കിലും മുസ്ളീങ്ങളും അവിടങ്ങളില്‍ പഠിക്കാനെത്തിയിരുന്നുവെന്നത് അക്കാലത്തെ ഉന്നതമായ മാനവികബോധത്തിന്റെ നിദര്‍ശനമാണ്. അതുപോലെതന്നെ മതപഠനം ലക്ഷ്യമാക്കി തുടങ്ങിയ എഴുത്തുപള്ളികള്‍ പിന്നീട് മലയാള പഠനത്തിനും വേദിയായിമാറി. അത്തരമൊരു എഴുത്തുപള്ളിയുടെ അനുബന്ധമാണ് ഇന്നത്തെ ജൂമഅത്ത് പള്ളി സ്കൂള്‍. വെളിമുക്കില്‍ അരീക്കാടന്‍ പള്ളീമ, ആയിശാബീവി എന്നിവര്‍ വനിതാസ്കൂളുകള്‍ നടത്തിവന്നിരുന്നു. അക്കാലത്ത് മുസ്ളീംജനവിഭാഗങ്ങളുടെ പുരോഗതിക്കായി ബ്രിട്ടീഷുകാര്‍ നിയമിച്ച ഗഫൂര്‍ഷാ എന്ന മുസ്ളീം ഇന്‍സ്പെക്ടറുടെ പ്രവര്‍ത്തനം വിദ്യാഭ്യാസരംഗത്ത് മുന്നറ്റത്തിനുള്ള കളമൊരുക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി പലരും മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ പ്രത്യേക പരിശീലനത്തിന് അയക്കപ്പെട്ടു. 1920-കളുടെ പകുതിവരെ എടക്കണ്ടത്തില്‍ അബ്ദുല്‍റഹിമാന്‍ എന്ന വ്യക്തി, ചെറുനൂരില്‍ ഒരു ഏകാംഗവിദ്യാലയം നടത്തിയിരുന്നു. എറക്കോട് ബംഗ്ളാവില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ വിദ്യാലയം ഏറെക്കാലം പ്രവര്‍ത്തിച്ചു. അതിനു മുമ്പ് ഇന്നത്തെ ചേളാരി സ്കൂളിന്റെ ആദ്യ രൂപം പാണക്കാട് സ്ഥാപിക്കപ്പെട്ടിരുന്നു. സി.എച്ച്.മുല്ലമൌലവി, മണ്ണഞ്ചരി ആമു എന്നിവര്‍ ഇവിടെ അധ്യാപകരായിരുന്നു. മുള്ളുങ്ങല്‍ കോലങ്ങട്ടിപ്പാലം എന്നിവടങ്ങളില്‍ സ്ഥാപിച്ച മൂച്ചിക്കതേതൊടി പള്ളി, പാപ്പന്നൂര്‍ ശിവക്ഷേത്രം എന്നിവയും ചെര്‍നൂരിലെ പ്രമുഖദേവാലയങ്ങളാണ്. കോഴിശ്ശീരിക്കാവ് എന്ന പേരില്‍ ഇന്നറിയപ്പെടുന്ന പ്രദേശത്ത് ക്ഷേത്രത്തോടനുബന്ധിച്ച് കുളങ്ങളും മറ്റുമുണ്ട്. ആണ്ടുകഴിക്കല്‍ എന്ന പ്രസിദ്ധമായൊരു ചടങ്ങ് മൂന്നുനാല് നൂറ്റാണ്ടുകള്‍ക്കു മുമ്പുവരെ ഇവിടെ നിലവിലുണ്ടായിരുന്നതായി പറയപ്പെടുന്നു.
മൂന്നിയൂര്‍
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ തിരൂരങ്ങാടി ബ്ളോക്കിലാണ് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മൂന്നിയൂര്‍ വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിനു 21.66 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തേഞ്ഞിപ്പലം, പെരുവള്ളൂര്‍ പഞ്ചായത്തും, കിഴക്കുഭാഗത്ത് തേഞ്ഞിപ്പലം, അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് തിരൂരങ്ങാടി, പരപ്പനങ്ങാടി, അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പരപ്പനങ്ങാടി, വള്ളിക്കുന്ന് പഞ്ചായത്തുകളുമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭകാലത്ത്, പരപ്പനാട്ട് രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ ഗ്രാമം എന്നറിയുന്നു. “മുന്നിയൂര്‍ മുക്കാലിവട്ടം” എന്ന് പഴമക്കാര്‍ ഓമനപ്പേര്‍ വിളിക്കുന്ന ഈ ഗ്രാമത്തിനെ ചുറ്റിക്കൊണ്ട് കടലുണ്ടിപ്പുഴയും, കിഴക്കന്‍ തോടും ഒഴുകുന്നതിനാല്‍ ജലസമൃദ്ധിയിലും കൃഷിയിടങ്ങളുടെ ഫലഭൂയിഷ്ഠതയിലും ഇവിടം ഇന്നും സമ്പന്നമാണ്. അതുകൊണ്ടു തന്നെ ഈ ഗ്രാമത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ തായ്വേരുകള്‍ ചെന്നത്തിനില്‍ക്കുന്നത് കാര്‍ഷിക സംസ്കാരത്തിലാണ്. മുന്‍കാലത്ത് വെളിമുക്ക് അംശവും മൂന്നിയൂര്‍ അംശവും ചേര്‍ന്നതായിരുന്നു ഈ പഞ്ചായത്തുപ്രദേശം. എന്നാല്‍ പിന്നീട് വെളിമുക്കിനെ തേഞ്ഞിപ്പലവുമായി കൂട്ടിച്ചേര്‍ത്തു. കുറെക്കാലത്തിനു ശേഷം വെളിമുക്കും കൊടക്കാടിന്റെ ചില ഭാഗങ്ങളും ചേര്‍ത്ത് ഒരു അംശമാക്കി. അതിനും ശേഷമാണ് ഇന്നത്തെ രൂപത്തിലുള്ള മൂന്നിയൂര്‍ പഞ്ചായത്ത് രൂപം കൊള്ളുന്നത്. പടിഞ്ഞാറും തെക്കും പഞ്ചായത്തിനതിരിടുന്ന കടലുണ്ടിപ്പുഴ പഞ്ചായത്തിന്റെ ഗതകാല സമൃദ്ധിയുടെ നട്ടെല്ലായിരുന്നു. ഇവിടെ നിന്ന് ചങ്ങാടങ്ങളിലും വഞ്ചികളിലുമായി കയറ്റിയയച്ചിരുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഒരുകാലത്ത് ഈ ഗ്രാമത്തിന്റെ സമൃദ്ധിയുടെ ജീവസ്രോതസ്സായിരുന്നു. വടക്കന്‍ പാട്ടുകളിലും നാടോടിപ്പാട്ടുകളിലും വരെ ഇടം നേടിയ ചേളാപുരത്തങ്ങാടിയാണ് പില്‍ക്കാലത്ത് ചേളാരിയായി മാറിയത്. പഞ്ചായത്തിന്റെ ഗതകാല വാണിജ്യസംസ്കാരത്തിന്റെ ബാക്കിപത്രമായി ചേളാപുരം ആഴ്ചചന്ത ഇന്നും നിലനില്‍ക്കുന്നു. നാനാദേശത്തുനിന്നും ആളുകളെത്തിയിരുന്ന ഒരു വലിയ കാര്‍ഷിക-കാലിച്ചന്തയായിരുന്നു ചേളാപുരം ചന്ത. വിഖ്യാതമായ കാളപൂട്ടുമത്സരങ്ങള്‍ നടന്നുവന്നിരുന്ന പ്രദേശമാണ് ചെര്‍ന്നൂര്‍. “ചേറിനൂരുക” എന്ന പ്രയോഗമാണ് കാലം കൈമാറി വന്നപ്പോള്‍ “ചെര്ന്നൂ”രായതെന്നു പഴമക്കാര്‍ പറയുന്നു.